Friday, March 25, 2011

അനുജത്തിയും വീഗാലാന്റും

ഈ ജനുവരിയിൽ ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അംഗം കൂടി എത്തിചേരുകയുണ്ടായി. ജനുവരി 25നായിരുന്നു പട്ടുസാരിയുടുത്ത്, കൈയ്യിൽ നിലവിളക്കുമായി, വലതൂകാൽ വച്ച് അനുജന്റെ നവവധുവായി ദീപ ഞങ്ങളുടെ ഫാമിലി മെബർഷിപ്പ് എടുക്കുന്നത്.

ഡീസന്റു കുട്ടിയായിരുന്നു ദീപ. കാലത്ത് നേരത്തെ എഴുന്നേൽക്കൽ, മിറ്റമടി, കട്ടൻ കാപ്പി വെക്കൽ,പുട്ടിന് പൊടി കൊഴക്കൽ, ഉപ്പേരിക്ക് കായ അരിയൽ തുടങ്ങിയ ടിപ്പിക്കൽ പെൺജോലികളെലാം വൃത്തിക്കും വെടുപ്പിനും ചെയ്യ്‌ത് അമ്മായിഅമ്മയുടെ പ്രീതി നേടിയെടുത്തു പുതിയ മരുമോള്. മീൻ വാഴയിലയിൽ പൊതിഞ്ഞ് വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത് അതിൽ കുടംബുളി മസാല കയറ്റുന്ന പുതിയ കൂട്ടാൻ, ചീരെല കൊണ്ടുള്ള കട്ട്ലറ്റ്, ഞണ്ടു മസാല, പുഴമീനില് പച്ചമാങ്ങയിട്ട് നാളികേരപാലിൽ വെക്കണ മീങ്കൂട്ടാൻ തുടങ്ങി ഞങ്ങളുടെ കുടുംബകാർക്കറിയാത്ത അതിവിശിഷ്ട്ടമായ റെസിപ്പികൾ പുറത്തെടുത്ത് പിനീടങ്ങോട്ടുള്ള ദിവസങ്ങളിൽ അനുജത്തി അതിശയിപ്പിച്ചുകൊണ്ടിരുന്നു.


കാർന്നോർമാരെയും മൂത്തവരെയും ബഹുമാനിക്കുന്ന കൂട്ടത്തിലായിരുന്നു ദീപ. അച്ചന്റെയും ചേട്ടന്റെയും നേർക്കുനേർ വരാതിരിക്കാനും, ചാടികയറി സംസാരിക്കാതിരിക്കാനുമെല്ലാം ചുള്ളത്തി
ശ്രദ്ധിച്ചു കൊണ്ടിരുന്നു. ടിവി കാണാൻ എല്ലാവരും കുടുംബത്തോടെ സോഫയിലിരിക്കൂമ്പോൾ ഈ പൊന്നുകുടം മാത്രം താഴെ തറയിലിരുന്ന് തന്റെ വിനയം പ്രകടിപ്പിച്ചു. ഇതിങ്ങനെ പോയാൽ തന്റെ ലെവലിനു കോട്ടം തട്ടുമെന്ന തിരിച്ചറിവിൽ എന്റെ വീട്ടുകാരി ഉണർന്നു പ്രവർത്തിക്കുകയും പരിപ്പ് കുത്തികാച്ചൽ, പുലാവ്, ഉണക്ക മാന്തൾ വറുത്തെടുത്തുള്ള ചമ്മന്തി തുടങ്ങിയ ഓൾഡ് സ്റ്റോക്ക് പുറത്തെടുത്തെങ്കിലും പുതിയ താരത്തിനുമുൻപിൽ വിജയകരമായില്ല.

അന്നാളുകളിലൊരു ശനിയാഴ്ച്ച പുതുമൊടിക്കാരെയും കൂട്ടി ഞങ്ങൾ വീഗാലാന്റിൽ പോകുന്നു. റെയ്ഡുകളുടെയും ഗെയ്മുകളുടെയും ആഹ്ലാദത്തിന്റെയുമൊരു ലോകം. പണ്ടേ പേടിയുടെ അസുഖമുള്ളയാളാണ് ഞാൻ. എല്ലാവരും സാഹസിക ഐറ്റമ്മുകളിൽ തിമർക്കുമ്പോൾ, താരതമ്യേന റിസ്ക്കിലാത്ത ട്യൂബിൽ പിടിച്ച് നിലയുള്ള വെള്ളത്തിൽ കിടക്കുക, ചെറിയ വെള്ളചാട്ടത്തിന്റെ അടിയിൽ പോയിനിൽക്കുക, ഇലക്ക്ട്രിക്ക് കാർ ഓടിക്കുക എന്നിവയിലൊക്കെ തൃപ്തിപ്പെട്ടു ഞാൻ.
പല റെയ്ഡുകളിലും കയറിയിറങ്ങി ഈയടുത്തുമാത്രം വീഗാലാന്റിൽ ഓടിതുടങ്ങിയ പുതിയൊരു ഊഞ്ഞാലിനു മുൻപിലെത്തി ഞങ്ങൾ. ആ മൊതലിനെ കണ്ടതും ‘ഗുലുമാൽ’ എന്ന റാംജിറാവുവിലെ സോങ്ങ് ചെവിയിലടിക്കുകയും അപകടം മണക്കുകയും ചെയ്തതിനാൽ “മോളെ നോക്കി ഞാനിവിടെയെങ്ങാനും ഇരുന്നോളാം, നിങ്ങളു കയറികൊള്ളു” എന്നു പറഞ്ഞാണ് തടി ഊരിയെടുത്തത്.

കൊച്ചിന് ബിസ്ക്കറ്റും കൊടുത്ത്, നമ്മുടെയാളുകൾ ഊഞ്ഞാൽ കയറുന്നതും നോക്കി ഞാനവിടെയൊരു ബഞ്ചിൽ ചാരിയിരിക്കുകയായിരുന്നു. മോൾ വലിച്ചെറിഞ്ഞ ബിസ്ക്കറ്റ് എടുക്കാൻ പിന്നിലേക്ക് തിരിഞ്ഞപ്പോഴാണ് ഞാനാ കാഴ്ച്ച കാണുന്നത്. ഒരു 10-15 പേർ വെട്ടിയിട്ട വാഴപോലെ കിടക്കുന്നു , വെറും തറയിൽ. അനിമ്മൽ പ്ലാനറ്റിൽ, കടൽ കരയിൽ സീലുകൾ കിടക്കും പോലെ. കൌതുകത്തോടെ അടുത്തിരിക്കുന്ന ചേച്ചിയോട് അതിനെകുറിച്ച് ചോദിച്ചപ്പോൾ

“അതാ‌...... അത് കഴിഞ്ഞ ട്രിപ്പിൽ ആ ഊഞ്ഞാലിൽ കേറിയ ആൾക്കാരാണ്”

ഭഗവതിയേന്ന് വിളിച്ച് ഊഞ്ഞാലിലേക്ക് നോക്കുമ്പോഴെക്കും അത് ഓടിതുടങ്ങിയിരുന്നു. പിന്നെയൊരു പതിനഞ്ചു മിനുട്ട്. മെഷ്യൻ നിന്നു. ദിക്കുകളറിയാത്ത, സ്ഥലകാലബോധമില്ലാത്ത, ശുന്യാകാശത്താണെന്ന നിലയിൽ കുറെ മനുഷ്യരതിൽ നിന്ന് ഇറങ്ങി. ഞാനെന്റെ കൂട്ടരെ നോക്കിയിരിക്കുകയായിരുന്നു. വസന്ത പിടിച്ച കോഴികളെ പോലെ ആടിയാടി വന്ന ആ കൂട്ടത്തിലെ നാണക്കാരിയും എന്റെ മുഖത്ത് നോക്കി സംസാരിക്കാത്തവളുമായ എന്റെ പൊന്നന്നിയത്തി ഒരു മടിയും കുടാതെ ധൃതിയിൽ പറയുന്നു


“ചേട്ടാ.....”
“എന്തു രസം....എന്തു രസം...”
“അടുത്ത ട്രിപ്പിൽ ഒന്ന് കേറ് ”

***********************************

Monday, February 15, 2010

എറപ്പായേട്ടന്‍

വരന്തരപിള്ളി അങ്ങാടിയില്‍ നിന്ന് വടക്കും‌മുറിയിലേക്ക് തിരിയുന്ന വഴിയില്‍, പാല്‍ സൊസൈറ്റിക്ക് പിന്നിലായി ഒരു എറപ്പായേട്ടന്‍ താമസിച്ചിരുന്നു. വലതുകാലില്‍ സൊറിയാസിസുള്ള, ബുദ്ധിക്ക് 10 പൈസ കുറവുള്ളൊരു സാധുമനുഷ്യന്‍. എല്ലാ മലയാളമാസം ഒന്നാംതിയ്യതിയും വരന്തരപിള്ളിയിലെ പ്രമാണിമാരുടെ വീട്ടില്‍ ‘ഒന്നാംന്തി’ കയറലായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന ജോലിയും വരുമാനമാര്‍ഗ്ഗവും. ഒന്നാം തിയ്യതി താന്നേതെങ്കിലും വീട്ടില്‍ കയറിചെന്നാല്‍ അവിടെ ഐശ്വര്യം നിറയുമെന്ന് ഈ പാവം കരുതിപോന്നു. പക്ഷെ സത്യം മറ്റൊന്നായീരുന്നു. എറപ്പായേട്ടന്‍ ഒന്നാംന്തി കയറിയാല്‍, ആ മാസം ഉള്ള മനസമാധാനവും കൂടി പോകുമെന്നറിവും അനുഭവമുള്ള നാട്ടുകാര്‍, മൂപ്പര്‍ ഗേറ്റുതുറക്കുന്നതിനുമുന്‍പെ 10രൂപയുമായി പടിക്കലേക്കോടി പുള്ളിയെ തിരിച്ചുവിടുകയാണ് പതിവ്.

ഉച്ചക്ക് ശേഷം അങ്ങാടിയിലെ ഭാരത് ഹോട്ടലില്‍ വിറക് കീറികൊടുക്കലും പാത്രംകഴുകലുമായിരുന്നു മറ്റൊരു പാര്‍ട്ടൈം ജോലി. വിറകുകീറലും കഴിഞ്ഞ് ബാക്കിവന്ന സുഖിയനും ബോണ്ടയും കഴിച്ച്, വീട്ടിലേക്കുള്ളത് പൊതിഞ്ഞെടുത്ത് വേച്ചു വേച്ച് ആറുമണിക്ക് മുന്‍പ് വീടുപിടിക്കുമായിരുന്നു എറപ്പായേട്ടന്‍.

അക്കാലത്ത് അങ്ങാടിയിലെ ഒരുപണിയും ഇല്ലാത്ത ചില അലവലാതികളും കൃമികടി ഇളകിയ കുറച്ച് ഓട്ടോകാരും ഈ പാവത്തിനെ നോട്ടമിടുകയും ‘എറപ്പായി നായര്‍’ എന്നൊരു ഇരട്ടപേരിട്ട്, ‍ജോലികഴിഞ്ഞ് സമാധാനത്തോടെ വീട്ടിലേക്കുപോയികൊണ്ടിരുന്ന ഈ മനുഷ്യനെ

‘നായരെ, എറപ്പായിനായരെ’യെന്ന്

മറവിലിരുന്ന് വിളിച്ച് ശല്യപ്പെടുത്തി അര്‍മ്മദിച്ചുകൊണ്ടിരുന്നു. ഒപ്പത്തിനൊപ്പം മറുപടിപറയാനാറിയാത്ത എറപ്പായേട്ടന്‍ തനിക്കറിയാവുന്ന വലിയ തെറികള്‍ തിരിച്ച് വിളിച്ച് ശല്യക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചകൊണ്ടിരുന്ന കാലം.

അന്നാളുകളില്‍, തന്റെ വാര്‍ഡിലിങ്ങനെയൊരു പാവത്തിനെ കുരങ്ങുകളിപ്പിക്കുന്നുണ്ടെന്ന് കേട്ടറിഞ്ഞ പപ്പേട്ടന്‍ (വരന്തരപിള്ളി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്, CPM ലോക്കല്‍ സെക്രട്ടറി) അങ്ങാടിയിലെ കൂളകള്‍ക്ക് വാണിങ്ങ് നല്‍കിയ ദിവസം, ഇതൊന്നുമറിയാതെ പരിപ്പുവടയും ചവച്ച് ആടിയാടി വരികയായിരുന്നു എറപ്പായേട്ടന്‍. ഓട്ടോ സ്റ്റാന്‍ഡ് പിന്നിട്ടിട്ടും പതിവു നായര്‍ വിളി കേള്‍ക്കാനേയില്ല , ടോട്ടലൊരു നിശബ്ദത. മൂപ്പര്‍ക്ക് കാര്യം പിടികിട്ടിയില്ല. പത്തടി കൂടി നടന്ന് നാലുപാടും നോക്കി എറപ്പായേട്ടന്‍ അലറി.

“ഇന്നൊരു നായ്യിന്റെ മോനുമില്ലെട, എറപ്പായ് നായരെന്ന് വിളിക്കാന്‍”

--------------------------------------------



Sunday, December 20, 2009

ട്രാക്ടറും പോളേട്ടനും പിന്നെ ഞാനും

പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭാഗം കിട്ടിയ കാട്ടുപറമ്പ് വിറ്റതും ഭൂപണയബാങ്കില്‍നിന്ന് ലോണെടുത്തതും കൂട്ടി എന്റെച്ചനൊരു ട്രാക്ടര്‍ വാങ്ങിക്കുകയുണ്ടായി. മഹേന്ദ്രയുടെ ചോപ്പനൊരു ടിപ്പര്‍ ട്രാക്ടര്‍. തന്റെ എണ്ണിചുട്ട ശബളത്തിനുപുറമെയൊരു ‘എക്സ്ട്രാ ഇന്‍‌കം‌’ മെന്ന മോഹത്താലുണ്ടായ തീരുമാനം. മണ്ണെടുക്കല്‍, പാടം നികത്തല്‍ തുടങ്ങിയ കലാപരിപാടികളുടെ സുവര്‍ണ്ണകാലഘട്ടമായതിനാല്‍ കാര്‍ന്നോരുടെ കണക്കു കൂട്ടല്‍ തെറ്റിയില്ല.

വരന്തരപിള്ളി പേട്ടയിലെ സൂപ്പര്‍ ഡ്രൈവറും വടക്കും‌മുറിയില്‍ ഞങ്ങളുടെ അയല്‍ക്കാരനുമായിരുന്ന മഞ്ഞളി പോളേട്ടനായിരുന്നു ഈ മൊതലിന്റെ സാരഥി. ഡീസന്റിനു ഡീസന്റ്, കച്ചറക്ക് കച്ചറെയെന്ന പോളിസിക്കാരന്‍. കുടും‌ബപ്രാരാബ്ദങ്ങള്‍ മുഴുവന്‍ തലയിലേറ്റിയതിനാല്‍ മുപ്പത്തഞ്ചാം വയസ്സിലും അവിവാഹിതന്‍, സുമുഖന്‍, എല്ലാ ഞായറാഴ്ച്ചയും കുര്‍ബാന കൂടുന്ന അസ്സല്‍ മാപ്ല, അബ് പെരുന്നാളിന് ട്വിസ്റ്റ് അടിച്ച് പെണ്ണുങ്ങളെ ടച്ച് ചെയ്യുന്നവരെ എടുത്തിട്ടടിക്കുന്ന വീരന്‍, പത്തു പൈസ കക്കാതെ മൊതലാളിക്ക് ഓട്ടകാശെത്തിക്കുന്ന മര്യാദകാരന്‍, കള്ളുഷാപ്പിലെ ചെലവ് ഒറ്റക്കെടുക്കുന്ന അഭിമാനി. കാപ്പികാശ് കുറഞ്ഞാല്‍ കോണ്ട്രാക്ട്ടറെ വരച്ച വരയില്‍ നിര്‍ത്തി കാശുവാങ്ങുന്ന ധീരന്‍, നാട്ടിലെ സകലമാന പിള്ളാരുടെയും ഡ്രൈവിങ്ങ് ആശാന്‍.

പക്ഷെ ഈ പൊന്നുംകുടത്തിന്റെ നാക്കില്‍ വികടസരസ്വതി കേറി വിളയാടുമായിരുന്നു. ചിലപ്പോഴൊക്കെ.......ചിലനേരങ്ങളില്‍മാത്രം. ആകെയുള്ളൊരു വീക്കനസ്സ്.

മണ്ണുപണിക്കുപുറമെ വരന്തരപിള്ളി പുഴയില്‍നിന്നുള്ള മണലോട്ടം, കട്ടയോട്ടം, ചുറ്റുഭാഗത്തൊക്കെയുള്ള ചാണകം,, വെണ്ണൂറ്, ആട്ടിന്‍‌കാട്ടം ട്രിപ്പുകളൊക്കെ കിട്ടി അച്ചന്‍ ഭൂപണയ ബാങ്കിലെ ലോണ്‍ ഭംഗിയായ് അടച്ചുകൊണ്ടിരുന്ന അക്കാലത്ത് ഞാന്‍ ഡ്രൈവിങ്ങില്‍ പോളേട്ടന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു.

വണ്ടിയോടിക്കുകയെന്നതിലുമപ്പുറം പോളേട്ടന്റെ കൂടെപോയാല്‍ കിട്ടുന്ന കള്ള തീറ്റയിലായിരുന്നു അന്നെനിക്ക് ഇന്‍‌ട്രസ്റ്റ്. ആമ്പല്ലൂര്‍ സൈഡിലുള്ള തട്ടുകടകളിലെ ബോട്ടിയും കൊള്ളിയും, എറച്ചിചാറും പൊറോട്ടയും, മാപ്രാണം കള്ളുഷാപ്പിലെ ആമയിറച്ചിയും ഞണ്ടും, പുഴുങ്ങിയ താറാവ് മുട്ട മുളകിലിട്ടത് തുടങ്ങി അന്ന് കൊച്ചുപിള്ളേര്‍ക്ക് അപ്രാപ്യവും അതിവിശിഷ്ടവുമായ രുചികള്‍ പരിചയപ്പെടുത്തിയതും ശീലമാക്കി തന്നതും പോളേട്ടനായിരുന്നു. തൃശ്ശൂര്‍ പൂരം വെടികെട്ട്, പാവറട്ടി പെരുന്നാള്‍, നെന്‍‌മ്മാറ-വല്ലങ്ങി വേല, ഉത്രാളികാവ്പൂരം, കന്യാകുമാരി-ഊട്ടി-പളനി ടൂര്‍ട്രിപ്പുകള്‍ മുതലായ ഒരുമാതിരി എല്ലാ വിനോദങ്ങള്‍ക്കും ചെണ്ട പുറത്ത് കോലെന്നപോലെ എന്നെ കൊണ്ടുനടന്നതോടെ ഈയുള്ളവന്‍ ശരിക്കും പോളേട്ടന്റെ ആരാധകനായി മാറുകയായിരുന്നു. കോളേജ്ജില്ലാത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ സബ്മിറ്റ് ചെയ്യേണ്ട ഡ്രോയിങ്ങുകള്‍, അസ്സൈമെന്റുകള്‍, സെമസ്റ്റര്‍പരീക്ഷകളെകുറിച്ചെല്ലാം മറന്ന് ഞാന്‍ പോളേട്ടന്റെയും ട്രാക്ടറിന്റെയും പിന്നാലെ കൂടുകായാണുണ്ടായത്.

അക്കാലത്തൊരു ശനിയാഴ്ച്ച രാവിലെ ഞങ്ങള്‍ക്കൊരു ഓട്ടം കിട്ടുന്നു .വരന്തരപിള്ളിക്ക് 5-6 KM അപ്പുറത്ത് മരോട്ടിച്ചാലെന്ന സ്ഥലത്തുനിന്നൊരു ചാണകോട്ടം. ചാണം ലോഡ്ചെയ്യതുകൊണ്ടിരുന്ന സമയത്ത് ആ വഴിയെപോയ ചെത്തുകാരനില്‍നിന്ന് 2കുപ്പി കള്ള് സമ്പാദിച്ചെടുത്തു പോളേട്ടന്‍. ലോഡുകയറ്റുന്ന വീട്ടില്‍ നിന്നുകിട്ടിയ ചാളകൂട്ടാനും തൊട്ടുകൂട്ടി ഒന്ന് ഒന്നേമുക്കാല്‍ കുപ്പി കള്ളടിച്ച് ( കാല്‍ കുപ്പി ഞാനടിച്ചു) ഫോമിലായ പോളേട്ടന്‍ ലോഡും വണ്ടി എന്നിക്കോടിക്കാന്‍ തരുകയാണുണ്ടായത്.

പൊതുവെ സ്പ്പീഡ്കൂടിയ ഇനത്തില്‍ പെട്ടതിനാലും ചാണകം കേറ്റി ലോഡുകിട്ടിയ സന്തോഷത്താലും ആമയെ തോല്‍പ്പിക്കുന്ന വേഗത്തില് ഇഴയുന്നു ഞങ്ങളുടെ കണ്‍‌മണി. കള്ളറ്റിച്ച് ഫിറ്റായ പോളേട്ടന്‍ ഭരണിപാട്ടും മണ്ണുപണിക്കാരുടെ ഈരടികളും പാടി ബോറടി മാറ്റുന്നു. ആളനക്കം കുറഞ്ഞ റബ്ബര്‍ തോട്ടത്തിന്റെ സൈഡിലൂടെയുള്ള കയറ്റം കയറുകയായിരുന്നു വണ്ടി. ആ പറമ്പില്‍ നിന്ന് പുല്ലരിയുകയായിരുന്ന ഒരു പെണ്‍കുട്ടി, വണ്ടികാരുടെ ഫോം കണ്ടിട്ടോ, ട്രാക്ടറ്രിന്റെ സ്പീഡു കണ്ടൊ പുല്ലരിയല്‍ നിറുത്തി ,വായപൊത്തി ഒരു പരിഹാസസിരിയ്യോടെ ഞങ്ങളെ നോക്കിനിന്നുപ്പോയി. അത് പക്ഷെ പോളേട്ടന് പിടിച്ചില്ല, വികടന്‍ വായിലേക്ക് ഓടിയെത്തുകയായിരുന്നു.

“എന്താടി പൂ...........................മോളെ നിന്ന് ഇളിക്കുന്നത്...........”
“വണ്ടീ‍ല്‍ കേറിക്കോ........... അടുത്ത സ്റ്റോപ്പിലെറങ്ങാം...........”

പെങ്കൊച്ച് പേടിച്ചിട്ടുണ്ടാകണം, അപ്പാ......അമ്മേ യെന്ന അലറിവിളിച്ചിട്ടുണ്ടാകാം.
10 സെക്കന്റില്‍ ആളെത്തി. സ്ക്കൂളുവിട്ടത് പോലെ.

പിന്നെയുള്ള യാ‍ത്ര താലപൊലിയും വിളക്കുമായിട്ടായിരുന്നു. മണിക്കൂറില്‍ 5കി.മി വേഗതിലോടുന്ന ശകടം.വണ്ടിയുടെ ഒപ്പം നടന്ന്, റബ്ബറിന്റെ കമ്പെടുത്ത് കുത്തി രസിക്കുന്നു ചിലര്‍. പിന്നിലെ പെട്ടിയില്‍ നിന്നെടുത്ത് മുഖത്തിനുനേരെയെറിയുന്ന പച്ച ചാണകത്തിന് പ്രത്യേക സുഗന്ധവും ടേസ്റ്റും. കാതടിച്ചു പോകുന്ന A ക്ലാസ്സ് തെറികള്‍. അരകിലോമിറ്ററോളം ട്രാക്ടറിന്റെ കൂടെ നടന്ന്, ഭരണിപാട്ട് പാടി ബോറടിച്ച് അവര്‍ തിരിച്ചുപോയപ്പോഴാണ് വരന്തരപിള്ളി അങ്ങാടി ഇനിയും കാണാമല്ലോ എന്നെനിക്കുറപ്പായത്.

അടുത്തുകണ്ടൊരു കുളത്തില്‍ മുങ്ങികുളിച്ച് വരന്തരപിള്ളിയിലെത്തിയ ഞാന്‍ അന്നുതന്നെ പോളേട്ടന്റെയടുത്തുള്ള ശിഷ്യത്വം അവസാനിപ്പിച്ചു. ഉള്ളതുപറഞ്ഞാല്‍ പോളേട്ടനടിച്ച ഡയലോഗിന് ആള്‍ടെ ചെകിളക്കൊരു വീക്ക് അത്യാവശ്യമായിരുന്നു. പക്ഷെ എട്ടും പൊട്ടും തിരിയാത്തൊരു നരുന്തു ചെക്കനെ റബ്ബര്‍ കമ്പിനടിച്ചതിലും ചാണകേറുനടത്തിയതിലും പ്രതിഷേധിച്ച് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഞാന്‍ “മരോട്ടിച്ചാല്‍ ഏരിയായില്‍” കാലുകുത്തിയിട്ടില്ല. ഇനിയൊട്ട് പോകുകയുമില്ല...................................